1
1
1
2
3


കാസർകോട്: (
KasargodVartha) കാസർകോട് ജില്ലയിലടക്കം സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായി വർധിച്ചു വരുന്നു. ഉയർന്ന താപനില മൂലം സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ) ബുധനാഴ്ച (25.02.2026) കർശന ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ പൊതുജനങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്.
പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ദാഹമില്ലെങ്കിലും ശുദ്ധജലം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കണം. പകരം പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയും ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുകയും ചെയ്യുക. പുറത്തിറങ്ങുമ്പോൾ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ, പാദരക്ഷകൾ, കുട അല്ലെങ്കിൽ തൊപ്പി എന്നിവ ധരിക്കാൻ ശ്രദ്ധിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും അധികൃതർ ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായതിനാൽ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. വിനോദ സഞ്ചാരത്തിന് പോകുന്ന സ്കൂളുകൾ 11 മുതൽ 3 മണി വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. അംഗനവാടി കുട്ടികൾക്കും ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം ഒരുക്കണം. കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർ പകൽ സമയങ്ങളിൽ വെയിലേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.